കൊലപാതകങ്ങളും അക്രമങ്ങളും കാഞ്ഞങ്ങാടിന്റെ ഉറക്കം കെടുത്തുകയാണ്. ഈ മാസം മൂന്ന് കൊലപാതകങ്ങളാണ് കാഞ്ഞങ്ങാട്ടുകാര്‍ക്ക് കേള്‍ക്കേണ്ടി വന്നത്. മെയ് നാലാം തീയ്യതി ചൊവ്വാഴ്ച കൊവ്വല്‍പ്പളളിയിലെ സാറാംബി മന്‍സിലില്‍ ഷെയ്ഖ് എസ്.കെ. ജബ്ബാറിന്റെ മൂത്തമകന്‍ മുഹമ്മദ് ജാസിം എന്ന 22 വയസ്സുള്ള ചെറുപ്പക്കാരന്‍ അബുദാബി റുവൈസിലുള്ള ലേബര്‍ ക്യാമ്പ് പരിസരത്ത് അക്രമികളുടെ കുത്തേറ്റ് മരിച്ചത് കാഞ്ഞങ്ങാട് നഗരത്തിന് നടുക്കം സൃഷ്ടിച്ചിരുന്നു. തൊട്ടുപിറകെ പതിനാലാം തീയ്യതി വെള്ളിയാഴ്ച ഹൊസ്ദുര്‍ഗ് പോലീസ് സ്റ്റേഷനു വിളിപ്പാടകലെ സി.എസ്.ഐ ചര്‍ച്ച് കോമ്പൗണ്ടിന് പിറക് വശം കത്തിക്കരിഞ്ഞ നിലയില്‍ കൊട്ടോടി കുടുംബൂരിലെ കുഞ്ഞബ്ദുള്ളയുടെ ജഡം കണ്ടെത്തി. കഠാര കൊണ്ട് കഴുത്തിലും, നെഞ്ചിലും കുത്തിയശേഷം തലയില്‍ കല്ലിട്ട് കൊലപ്പെടുത്തുകയും തെളിവ് നശിപ്പിക്കാന്‍ ജഡം ചുട്ടുകരിക്കുകയും ചെയ്തു. ഈ ദാരുണമായ കൃത്യം ചെയ്തത് യുവാവിന്റെ ഒരുമിച്ച് മദ്യം, കഞ്ചാവ് തുടങ്ങിയ ലഹരികള്‍ ഉപയോഗിക്കുന്ന സുഹൃത്തുക്കള്‍ തന്നെയായിരുന്നു എന്ന് പോലീസ് കണ്ടെത്തി. ബാറില്‍ നിന്നുണ്ടായ നിസ്സാര വാക്കുതര്‍ക്കം കൊലപാതകത്തില്‍ കലാശിക്കുകയായിരുന്നു.
വീണ്ടും മെയ് ഇരുപത്തഞ്ചാം തീയ്യതി കാഞ്ഞങ്ങാട്ടെ ഷുക്കൂര്‍ ഹോട്ടല്‍ മുറിയില്‍ നിന്നും മയക്കുമരുന്ന് കുത്തിവെച്ച് മരിച്ച നിലയില്‍ മറ്റൊരു യുവാവിനെ കണ്ടെത്തി. ഏതാനും മണിക്കൂറുകള്‍ വിശ്രമിക്കാനെന്നും പറഞ്ഞ് മുറിയെടുത്ത രണ്ട് യുവാക്കളില്‍ ഒരാളെ മരിച്ചനിലയില്‍ കണ്ടെത്തുകയും മറ്റേയാളെ കാണാതാവുകയും ചെയ്തു.
എന്താണ് കാഞ്ഞങ്ങാടിനു സംഭവിക്കുന്നത് ? കൊലപാതകികളും, മദ്യമയക്കുമരുന്ന് ലോബികളും, ചീട്ടുകളിക്കാരും, അഭിസാരികളും, അക്രമികളും ചേര്‍ന്ന് കാഞ്ഞങ്ങാടിനെ മറ്റൊരു മുംബൈ ആക്കി മാറ്റുകയാണോ ? ലഹരിയുടെ അടിമകളായി യുവാക്കള്‍ വഴിതെറ്റുകയാണോ ?....ഒരു പാട് ചോദ്യങ്ങള്‍ക്ക് ഉത്തരം കിട്ടാതെ വലയുകയാണ് ജനങ്ങളും, നിയമപാലകരും. കൊലപാതകങ്ങളും, അക്രമങ്ങളും ഈ വിധം തുടര്‍ന്നാല്‍ ജനജീവിതം താറുമാറാകപ്പെടും. ഇതിനെതിരെ നിയമപാലകര്‍ ശക്തമായിത്തന്നെ രംഗത്തിറങ്ങണം. ലഹരിക്കടിപ്പെടുന്ന യുവാക്കളെ അതില്‍ നിന്നു പിന്തിരിപ്പാക്കാന്‍ ആവശ്യമായ ബോധവത്ക്കരണവും, ലഹരിവസ്തുക്കള്‍ വിറ്റഴിക്കുന്നവരെ കണ്ടെത്തി ശിക്ഷിക്കുവാനും അധികൃതര്‍ തയ്യാറാവേണ്ടതുണ്ട്.